2011, ഡിസംബർ 9, വെള്ളിയാഴ്‌ച

മുല്ലപ്പെരിയാര്‍ ഒരു (ദു)സ്വപ്നം

ടിക്ക് ട്ടിക്ക് ടിക്ക്...

ഏതവനാട പാതിരാത്രിക്ക് കതകില്‍ മുട്ടുന്നത്?ഇവനൊന്നും വേറെ ഒരു പണിയും ഇല്ലേ? നൈറ്റ് ഷിഫ്റ്റിന് വല്ലതും പോകുകയാണെങ്കില്‍ ഒച്ചയുണ്ടാക്കാതെ പൊക്കൂടേ?

ഇനി ഇപ്പോള്‍ ഒന്നു മൂത്രം ഒഴിച്ച് കിടന്നേക്കാം...അല്ലാതെ ഉറക്കം വരില്ല.

മണി 3 ..ആകെ ഒച്ചപ്പാടും ബഹളവും ആണല്ലോ.ഇതെന്താ എല്ലാവര്‍ക്കും നൈറ്റ് ഷിഫ്ട് ആണോ ?എല്ലാവരും പുറത്തോട്ട് പോകുന്നു. അല്ല ഏതോ ഒരുത്തന്‍ ഈ ലോഡ്ജില്‍ നിന്നും മാറിപ്പോവുകാണെന്ന് തോന്നുന്നു.അവന്‍റെ പെട്ടിയുരുട്ടുന്ന ശബ്ദം... കാലന്‍.. യൂണിയന്‍കാരെ പേടിച്ച് നോക്കൂ കൂലി കൊടുക്കാതിരിക്കാന്‍ രാത്രിയില്‍ ഷിഫ്ട് ചെയ്യുന്നതാകും. ഇവനെയൊക്കെയുണ്ടല്ലോ...

"എടാ ആലുവ ഭാഗത്തേക്ക് പോകാം..കാറില്‍ പോകേണ്ട." ഒരുത്തന്റെ കമെന്‍റ് .എന്താ ആലുവയ്ക്ക് കാറ് പോകില്ലേ? അപ്പോഴേക്കും ദാണ്ടെ അടുത്ത പെട്ടിയുരുളുന്ന ശബ്ദം.എന്തായാലും തുറന്നു നോക്കിയേക്കാം..അല്ല എന്താ എല്ലാവരും ഓടി പോണേ? മുല്ലപ്പെരിയാര്‍ എങ്ങാനും പൊട്ടിയോ? ഏയ്..ഇതെന്താ ഡാം99 സിനിമ വല്ലതുമാണോ ഡാം പൊട്ടാന്‍?

"എനിക്കു മെസ്സേജ് വന്നല്ലോ".."എനിക്കു മെസ്സേജ് വന്നല്ലോ".. ഓ കോപ്പിലെ ഐഡിയക്കാര്‍ ഇവന്‍മാര്‍ക്ക് രാത്രിയിലും ആഡ് അയക്കലാണോ പണി?ദേ ഒരുത്തന്‍ വരുന്നുണ്ട്? ഇവന്‍ CTSഇല്‍ ആണല്ലോ അവിടെ നൈറ്റ് ഷിഫ്ട് ഇല്ലല്ലോ..

"എന്താണ് ചേട്ടാ എല്ലാവരും ഓടുന്നെ? മുല്ലപ്പെരിയാര്‍ പൊട്ടിയാ?"

"എടോ അപ്പോള്‍ താനൊന്നും അറിഞ്ഞില്ലേ? രണ്ടേകാലോട് കൂടി അത് പൊട്ടി.അവിടെ എന്തോ ഭൂകമ്പം ഉണ്ടായെന്നോ ആരോ അത് തോട്ട വെച്ചു പൊട്ടിച്ചു എന്നോ ഒക്കെയാണ് കേള്‍ക്കുന്നത്...അവിടെ ഭയങ്കര പ്രശ്നമായത്രേ..എടുക്കാനുണ്ടെങ്കില്‍ എടുത്തിട്ട് വേഗം ആലുവ ഭാഗത്തേക്ക് വിട്ടോ.ഇപ്പോള്‍ പറയുന്നതു വെള്ളം കോട്ടയം ആലപ്പുഴ ഭാഗത്തേക്ക് ഒഴുകും എന്നാണ്."

ദൈവമേ പണിപ്പാളി...മഴ മാറി ഇപ്പോള്‍ ബൈക്കില്‍ ഓഫീസില്‍ പോകുന്നതുകൊണ്ട് ,കാര്‍ കഴിഞ്ഞആഴ്ച വീട്ടില്‍ കൊണ്ടുചെന്നിടണം എന്നു വിചാരിച്ചതാ.പണ്ടാറടങ്ങീട്ട് തിങ്കളാഴ്ച ലേറ്റ് ആയതുകൊണ്ട് കാറില്‍ തന്നെ ഓഫീസിലേക്ക് പോന്നു.ചേട്ടാ നിങ്ങള്‍ എങ്ങിനാ പോകുന്നേ? കാറിലാണോ? അറിയില്ല ആരുടെയെങ്കിലും ബൈക്ക് കിട്ടുമായിരിക്കും.

അതും പറഞ്ഞു പുള്ളിയങ് ഇറങ്ങി.കോപ്പ് ...എന്തായാലും പഴയതുപോലെ വലിച്ചുവാരി ഇടാതെ എല്ലാം പാക്ക് ചെയ്തു വച്ചതുകൊണ്ടു നന്നായി .ദേ വീണ്ടും എസ്‌എം‌എസ്.തുറന്നപ്പോള്‍ ഇതും കൂടെ ചേര്‍ത്ത് 10 അണ്‍റീഡ് sms.2:40 മുതല്‍ smsകള്‍ വന്നു തുടങ്ങിയിട്ടുണ്ടായിരുന്നു.3 എസ്‌എം‌എസില്‍ പറഞ്ഞിരിക്കുന്നത് ആലപ്പുഴ ഭാഗത്തേക്ക് പോകാന്‍..പക്ഷേ ഞാനെന്തായാലും അങ്ങോട്ട് ഇല്ല.വീട്ടിലേക്ക് തന്നെ പോയേക്കാം..ആലുവാ പാലം കഴിഞ്ഞാല്‍ രക്ഷപ്പെട്ടു.

ഒരു ലാപ്ടോപ്പ് ബാഗ്,ഡ്രസ് വച്ച വലിയ പെട്ടി.മുഷിഞ്ഞ ഡ്രസ്സ് വക്കാന്‍ വേറെ ബാഗ്..ഓ കറെക്റ്റ്....മതി പോയേക്കാം ..ഛേ...ഈ ബുക്കുകള്‍...
വായിച്ചുതീര്‍ന്നത് വേണ്ട..അല്ലാത്തത് എടുത്തേക്കാം..വലിയ പെട്ടിയില്‍ ബുക്കുകള്‍ വയ്ക്കാനുള്ള സ്ഥലം കഷ്ടിച്ച് ഉണ്ടാക്കി..പെട്ടെന്നു തന്നെ ബാഗുകളും പെട്ടിയുമെടുത്ത് പുറത്തിറങ്ങി മുറി പൂട്ടി.ഈ കോപ്പിന്‍റെ ചക്രങ്ങള്‍ കറങ്ങുന്നുമില്ലല്ലോ..പെട്ടിയാണത്രേ പെട്ടി..ചക്രങ്ങളുള്ള പെട്ടി.

"ചേട്ടാ ബൈക്കുണ്ടോ ചേട്ടാ...രണ്ടു ദിവസം കഴിഞ്ഞിട്ട് കൊണ്ട് വന്നു തരാം..സ്ഥലം പറഞ്ഞാല്‍ മതി.ഞങ്ങള്‍ ഇവിടെ സതര്‍ലാന്‍ഡില്‍ വര്‍ക്ക് ചെയ്യുന്നവരാ..."

"ഏയ് ബൈക്കൊന്നുമില്ല...വെള്ളം എവിടെ വരെ എത്തി എന്നറിയാമോ?"

"ഇല്ല ചേട്ടാ...ഇടുക്കി പൊട്ടിയിട്ടില്ല എന്നാ കേട്ടത്...ചേട്ടാ ദേ മുണ്ടഴിഞ്ഞു പോകുന്നു..ബാഗ് ഞാന്‍ പിടിക്കണോ?"

കോപ്പിലെ പരിപാടിയായിപ്പോയി.കൈലി മാറിയില്ലേ? ഓ ഷൂസും എടുത്തില്ല...പെട്ടിയും കൊണ്ട് തിരിച്ചു പോയേക്കാം.ഇവന്മാര്‍ എങ്ങിനെയുള്ളവരാണ് എന്നറിയില്ലല്ലോ...അങ്ങനെ പെട്ടിയും കൊണ്ട് വീണ്ടും കോണി കയറി.റൂമില്‍ ചെന്നു പാന്‍റ്സ് ഇട്ടു.ഷൂ ഇടാന്‍ സോക്സ് നോക്കിയപ്പോള്‍ ദേ ഒരാളിരുന്നു ചിരിക്കുന്നു. അഞ്ചു തിരുമുറിവുകളുമായി ചുമരിലിരിക്കുന്ന ഇങ്ങേരെ ഞാന്‍ എടുത്തില്ലല്ലേ.. വേണ്ടായിരുന്നു.. ബൈക്കിന്‍റെ ചാവി അവന്‍മാര്‍ക്ക് കൊടുക്കാമായിരുന്നു.രണ്ടു പേരുടെ ജീവന്‍ രക്ഷപ്പെടണമെങ്കില്‍ എന്‍റെ ബൈക്ക് കൊണ്ട് രക്ഷപ്പെടട്ടെ. ബൈക്ക് ഇനി അവന്മാര്‍ തന്നില്ലെങ്കിലും വേറെ ഒന്നു വാങ്ങിക്കാം.പക്ഷേ അവര്‍ രണ്ടു പേരുടെ ജീവന്‍ അതെനിക്ക് വീണ്ടും ഉണ്ടാക്കാന്‍ പറ്റില്ല.

"ചേട്ടാ...ഒരു ബൈക്കുണ്ട്...ദേ ചാവി..."

കാര്‍ പാര്‍ക്കിങ് വരെ ഓടിയിറങ്ങിയെങ്കിലും അവിടെയെങ്ങും ആരുമില്ല..അവന്മാര്‍ ഇറങ്ങി ഓടിക്കാണും.അല്ലെങ്കില്‍ വേറെ ആരെങ്കിലും ലിഫ്റ്റ് കൊടുത്തു കാണും.എന്തായാലും ചാവി പോക്കറ്റില്‍ കിടക്കട്ടെ.ആര്‍ക്കെങ്കിലും കൊടുക്കാം..ഇനി എന്തായാലും ബാഗേടുത്ത് ഇറങ്ങാം.ആരെങ്കിലും ലോഡ്ജില്‍ ബാക്കിയുണ്ടാകുമോ? എന്തായാലും എല്ലാ മുറികളിലും തട്ടിയിട്ട് ഇറങ്ങിയാല്‍ മതി.

വീട്ടിലേക്ക് വിളിക്കണോ?വേണ്ട ആലുവാ കടന്നിട്ട് വിളിച്ചാല്‍ മതി.വെറുതെ അവരെ പേടിപ്പിക്കണത് എന്തിനാ...അപ്പന്‍ ഇത് കേട്ടാല്‍ അപ്പോള്‍ തന്നെ ഇങ്ങ് പോരും..വേണ്ടാ...

ലോഡ്ജിലെങ്ങും ആരുമില്ല.മുറികള്‍ എല്ലാം  ഒന്നുകില്‍ പുറത്തുനിന്നും പൂട്ടിയിരിക്കുന്നു അല്ലെങ്കില്‍ തുറന്നിട്ടിരിക്കുന്നു..എന്തായാലും ഇനി ഇവിടെ നില്‍ക്കേണ്ട...അങ്ങനെ വീണ്ടും മുറി പൂട്ടി ഇറങ്ങി.താഴെ എത്തിയപ്പോള്‍ രണ്ടുപേര്‍ കയറിവരുന്നു..

"ചേട്ടാ ഇനി ഇവിടെ ആരെങ്കിലും ഉണ്ടോ? ഞങ്ങളുടെ റൂം മേറ്റ് പോയോ എന്നറിയാന്നാ..

"ഇല്ലെടെ ആരുമില്ല ഞാന്‍ എല്ലാ റൂമിലും നോക്കിയിട്ടാ വരുന്നത്."

"അല്ല നിങ്ങള്‍ എങ്ങിനാ വന്നത്? ബൈക്ക് ഉണ്ടോ?"

" ഇല്ല ഞങ്ങള്‍ക്കു രാത്രി കുറച്ചധികം പണിയുണ്ടായിരുന്നു.ആപ്ലികേഷന്‍ പ്രൊഡക്ഷന്‍ ചെന്നപ്പോ പൊട്ടി.അതിന്‍റെ തെറിവിളി കേള്‍ക്കുവായിരുന്നു..അങ്ങനെ മീറ്റിങ് കഴിഞ്ഞപ്പോഴാ വിവരമറിയുന്നത്.ഞങ്ങള്‍ ഭാരത്മാത കോളേജ് വരെ ഒരു ലോറിയില്‍ എത്തിയതാ.പിന്നെയാ അവന്‍റെ കാര്യമോര്‍ത്തത്.. വിളിച്ചിട്ടാണെങ്കില്‍ എടുക്കുന്നുമില്ല. അവന്‍ ഭയങ്കര ഉറക്കമാണെ..കോളേജില്‍ പഠിക്കുമ്പോഴേ അങ്ങനാ.."

"കാറൊക്കെ സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡില്‍ ഓടുന്നുണ്ടോ? എന്ന നമുക്ക് എന്‍റെ കാറില്‍ പോകാം..ആലുവക്കാ ഞാന്‍.."

"വണ്ടിയൊക്കെ പോകുന്നുണ്ട്."

"എന്നാല്‍ വാ.."

"ചേ ഈ കോപ്പിലെ i10 ആരാ ഇവിടെ കൊണ്ടിട്ടത്..എന്‍റെ കാര്‍ ഇറക്കാന്‍ പറ്റില്ലല്ലോ...എടെ ഒന്നു തള്ളി നോക്കിക്കേ..ഞാനും കൂടെ പിടിക്കാം.."

ക്‍ലും..ക്‍ലും...ഒരുത്തന്‍ കാറിന്റെ ചില്ല് പൊട്ടിച്ചു.

"വേറെ പണിയൊന്നും ഇല്ലേ...ഇത് ഗിയറില്‍ ആയിരിക്കും.അല്ലെങ്കില്‍ ഹാന്‍ഡ് ബ്രേക് ഉണ്ടാകും.അത് ആദ്യം മാറ്റ്.എന്നിട്ട് നോക്കാം ."

ആകെ കാറിന്റെ അലാരം അടിക്കുന്ന ശബ്ദം.ഈ കാലന്‍ ചില്ല് പൊട്ടിക്കാന്‍ കണ്ട സമയം..ഏതായലും ഹാന്‍ഡ് ബ്രേക്ക് മാറ്റാന്‍ പറ്റി.

"എടാ നീ കയറിയിരിക്ക് എന്നിട്ട് ഞങ്ങള്‍ തള്ളാം.. തള്ളി പുറത്തോട്ടു ചേര്‍ത്തിടാം."

"നിങ്ങള്‍ക്ക് വേറെ പണിയൊന്നും ഇല്ലേ? അങ്ങ് ചുമ്മാ തള്ളിയാല്‍ മതി .അത് എവിടെയെങ്കിലും പോയി കിടക്കട്ടെ. നമുക്ക് പോകാം."

ദൈവമേ ഇവന്‍ പണിയാകും എന്നു തോന്നുന്നു.

"എന്നാ എന്തെങ്കിലും കാണിക്ക്.ഞാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യട്ടെ..."

അങ്ങനെ അവന്‍മാര്‍ അത് തള്ളി ലോഡ്ജില്‍ നിന്നും വെളിയിലേക്ക് ഇട്ടു.ആള്‍ട്ടോക്കു പോകാനുള്ള സ്ഥലം ഉണ്ട്..പെട്ടികള്‍ എല്ലാം ഡിക്കിയില്‍ തള്ളിക്കയറ്റി. ബൈക്ക് എന്തായാലും ഇവിടെ ഇരിക്കട്ടെ.ഇവന്മാരെ എങ്കില്‍ ഇവന്മാരെ കൊണ്ട് പോകാം.

"ചേട്ടാ ഇതൊന്നു തുറന്നെ.. "

ഓ ഈ ഡോറിന്‍റെ ഒരു കാര്യം..കുറ്റി ഒടിഞ്ഞതുകൊണ്ടു കോപ്പ് ഇനി ഓഫ് ചെയ്യണം.എന്നാലേ തുറക്കാന്‍ പറ്റൂ..

"അതേയ് ഒരു മിനിറ്റ്.ഒരു സാധനം കൂടി എടുക്കാന്‍ ഉണ്ട്..."

ഞാന്‍ ഒരുവിധം പറഞ്ഞോപ്പിച്ചു..കാലന്‍മാര്‍ പണിതരുമോ? എന്ന പെട്ടെന്നു എടുക്ക്..ഇനി എന്തായാലും അതും കൂടി എടുത്തേക്കാം.വേറെ ഒന്നുമല്ല റൂമില്‍ ഇരിക്കുന്ന വളരെയധികം കഥകള്‍ പറയാനുള്ള 5.1 സ്പീകര്‍ സിസ്റ്റം.കോപ്പിനാണെങ്കില്‍ മുടിഞ്ഞ കനം.എന്തായാലും എടുത്തിട്ടു വരുമ്പോഴും അവന്മാര്‍ കാറില്‍ത്തന്നെ ഇരിപ്പുണ്ട്.

അങ്ങനെ ഇറങ്ങി.വാച്ചില്‍ നോക്കിയപ്പോള്‍ മണി 3:20 AM .പത്രത്തില്‍ വായിച്ചത് വച്ചാണെങ്കില്‍ 4 മണിക്കൂറെടുക്കും എറണാകുളത്ത് വെള്ളമെത്താന്‍..എന്തായാലും വരുന്നിടത്ത് വച്ച് കാണാം.

കാക്കനാട് കളക്ട്റേറ്റിന് പിന്നിലുള്ള സിഗ്നലിന്റെ അടുത്തുള്ള മോര്‍ സൂപ്പര്‍ മാര്‍ക്കറ്റിനടുത്തുക്കൂടെയുള്ള വഴിയില്‍ നിന്നും ആള്‍ട്ടോ കയറി വന്നപ്പോള്‍ കളമശ്ശേരി സൈഡിലേക്ക് പോകുന്ന വഴി നിറച്ചും വണ്ടികള്‍. എന്താണെന്നറിയില്ല എല്ലാം ഇടത്തു വശം ചേര്‍ന്ന് തന്നെയാണ് പോകുന്നത് എന്തുപറ്റിയോ എന്തോ?അവിടെ സൈഡില്‍ പോലീസുകാരുടെ ഒരു ഹൈവേ പട്രോള്‍ വണ്ടിയുള്ളതുകൊണ്ടാണെന്നൂ തോന്നുന്നു.

"ചേട്ടാ റൈറ്റ് ചേര്‍ത്ത് വിട്.അതില്‍ പൊലീസുകാരോന്നുമില്ല.അവന്മാര്‍ വണ്ടിയിട്ട് ഓടിപ്പോയി."

"എടാ എല്ലാവരും മനുഷ്യരല്ലേ? അപ്പോള്‍ നമ്മള്‍ മാത്രം പോണോ"...

"എന്‍റെ ചേട്ടാ ഇത് വരുത്തി വച്ചവരും മനുഷ്യരല്ലേ? അവന്‍മാര്‍ക്ക് വെള്ളം എന്നു പറഞ്ഞട്ടല്ലേ എല്ലാം ഉണ്ടാക്കിയത്"...

അവന്‍ നിന്നു വിറച്ച് തുടങ്ങി.എന്തായാലും റൈറ്റ് എങ്കില്‍ റൈറ്റ് പോയേക്കാം.

"ദേ പിന്നില്‍ നോക്കിക്കേ ഓരോരുത്തന്‍മാര്‍ റൈറ്റ് എടുത്തു തുടങ്ങി.ഇല്ല കുഴപ്പമില്ല.കത്തിച്ച് വിട്ടോ.."

"ദേ നോക്കിക്കേ ഇതാ പ്രശ്നം.ഇരുമ്പനം റിഫൈനറിയില്‍ നിന്നും വന്ന ഒരു ടാങ്കര്‍ കിടക്കുന്നു".

അതും മുടിഞ്ഞ നീളം ഉള്ളത്. പഴുതാരയുടെ തല പോലെ ടാങ്ക് ഒരു വശത്തേക്കും ഡ്രൈവര്‍ കാബിന്‍ വേറെ വശത്തേക്കും.

"ഒരു കാര്യം ചെയ്യാം ഇതങ്ങു ഇടത്തോട്ടു മറിച്ചിടാം".

"നീ എന്താടാ പറയുന്നെ.നമ്മള്‍ മൂന്നു പേര് നോക്കിയാല്‍ ഇതെങ്ങിനെ മറിച്ചിടാനാ.. "

"എന്‍റെ ചേട്ടാ ഈ വണ്ടികളില്‍ ഇരിക്കുന്ന കാലന്മാരെ തെറിവിളിച്ചു പുറത്തിറക്കാം. വാടാ മനോജെ.."

ഓഹോ മനോജ് എന്നാണല്ലേ ഒരുത്തന്റെ പേര്.എന്നാ വാ ഇറങ്ങ് മനോജെ..

ഞങ്ങള്‍ കാറില്‍ നിന്നും ഇറങ്ങിയതും അവിടെ നിന്നും ഇവിടെ നിന്നും ഒക്കെ ആളുകള്‍ ഇറങ്ങിത്തുടങ്ങി.ചേട്ടാ ഇതങ്ങു ഈ സൈഡില്‍ നിന്നും തള്ള് .ഞാന്‍ പറഞ്ഞതേ ആളുകള്‍ കൈവച്ച് തുടങ്ങി.പക്ഷേ എത്ര നോക്കിയിട്ടും കോപ്പ് പൊന്തുന്നതല്ലാതെ മറിയുന്നില്ല. ക്ഷോഭിക്കുന്ന യുവത്വം വീണ്ടും തെറി വിളി തുടങ്ങി.

"ഇപ്പറെ മരമുണ്ട് അതുകൊണ്ടാ."

ഓ എന്നാല്‍ കുറച്ചു മുന്നോട്ട് തള്ളിയിട്ട് മറിച്ചിടാം.

"ഏയ് അതൊന്നും വേണ്ടെടാ മറിച്ചിട്ടാല്‍ വല്ല പെട്രോളോ ഡീസലോ തീ പിടിച്ചാലോ.നീ അങ്ങ് കയറിയിരുന്നേ എന്നിട്ട് ആ സൈഡ് റോഡിലേക്ക് വളയ്ക്ക്".

ഒരു അപ്പാപ്പന്‍ പറഞ്ഞത് എല്ലാവര്‍ക്കും പിടിച്ചു.

അങ്ങനെ ആദ്യമായി ഒരു ഹെവി വണ്ടി ഞാന്‍ ഓടിച്ചു എഞ്ചിന്‍ ഓഫ് ആയിരുന്നെങ്കിലും.ഇനി ഇപ്പോള്‍ പോകാം..കുഴപ്പമില്ല എന്നു തോന്നുന്നു..ആളുകള്‍ എന്തൊക്കെയാണ് പറഞ്ഞിരുന്നെ ,മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ അപ്പോഴേ റോഡുകള്‍ എല്ലാം ബ്ളോക്ക് ആകും.കോപ്പാകും..ഈ പണ്ടാരടങ്ങിയ ലോറി ഇല്ലായിരുന്നെങ്കില്‍ ഒരു ബ്ലോക്കും ഉണ്ടാകില്ലായിരുന്നു. അങ്ങനെ വീണ്ടും ആള്‍ട്ടോ പാഞ്ഞു.

പക്ഷേ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് എച്ച്‌എം‌ടി റോഡില്‍ മുട്ടുന്ന സിഗ്നല്‍ എത്താറായപ്പോള്‍ മനസിലായി ബ്ലോക്കുണ്ട്..നല്ല കട്ടക്ക് ബ്ലോക്കുണ്ട്.ഒരു ബൈക്കുകാരന്‍ ദേ തിരിച്ചു വരുന്നു..

"ചേട്ടാ ഇങ്ങോട് തിരിച്ചു വരുന്നതെന്തിനാ ? "

"അവിടെ ഭയങ്കര ബ്ലോക്കാ  ഇവിടം മുതല്‍ എന്‍‌എച്ച് വരെ അനങ്ങുന്നില്ല.ഒരു ഷോര്‍ട്ട് കട്ട് ഉണ്ട് ഒരിക്കല്‍ പോയിട്ടുണ്ട്.അത് വഴി പോകാനാ".

"കാര്‍ പോകുമോ ?"

"ഏയ് ചാന്‍സില്ല.ഒന്നാമത്തെ ചെറിയ വഴി.പിന്നെ ഏതെങ്കിലും ഒരുത്തന്‍ അവിടെ കാര്‍ കയറ്റി അടച്ചു കാണും."

"നമുക്ക് തിരിച്ചുപോയി ബൈക്ക് എടുത്തു വന്നാലോ.ഇത് ശരിയാകും എന്നു തോന്നുന്നില്ല.."

"ഞാന്‍ പോയി നോക്കട്ടെ..."
യുവത്വം വീണ്ടും ക്ഷോഭിച്ചു.

"എടെ നീ നിക്കേടെ ...നമുക്ക് കുറച്ചു നേരം കൂടി നോക്കാം ഇല്ലെങ്കില്‍ ഷോര്‍ട്ട് കട്ട് വഴി പിടിക്കാം..നീ എങ്ങോട്ടാ പോകുന്നേ?"

" വേണ്ട ചേട്ടാ..നിങ്ങള്‍ പൊയ്ക്കൊ ഞാനീ ബ്ലോക്കൊന്നു ശരിയാക്കട്ടെ.."

"എടാ മനോജെ നീയെങ്കിലും ഒന്നു പറ..."

"അവനോടു പറഞ്ഞിട്ടു കാര്യമില്ല ചേട്ടാ..."

"ഓ എന്നാല്‍ നീ പോ..."

"നിങ്ങള് തിരിച്ചു പോയി ബൈക്ക് എടുത്ത് പൊയ്ക്കൊ"...

"ഓഹോ അപ്പോള്‍ നീ രക്ഷപ്പെടുന്നില്ലേ? എങ്കില്‍ ശരി നമുക്ക് പിരിയാം. ഗുഡ് ബൈ മോനേ."

"അല്ല പേര് പറഞ്ഞില്ല." ഞാന്‍ ചോദിച്ചു.

 "പേരിലെന്തിരിക്കുന്നു ചേട്ടാ? ഇനി ജീവിച്ചാലും നമ്മള്‍ തമ്മില്‍ നേരില്‍ കാണാന്‍ പോകുന്നില്ല.ഇനി എന്നെ കണ്ടാല്‍ തന്നെ ഏതെങ്കിലും തമിഴ് ചാനലില്‍ ആയിരിക്കും.കയ്യില്‍ വിലങ്ങും വച്ച്."

അതും പറഞ്ഞു കാലന്‍ ഓടിക്കളഞ്ഞു.

"മനോജെ നിങ്ങളും എങ്ങിനാ പോവുകാണോ?"

"ചേട്ടാ അവന്‍റെ വീട് വണ്ടിപ്പെരിയാറിനടുത്ത് ചിന്നാര്‍ എന്ന സ്ഥലത്താ..ഡാം പൊട്ടിയയുടനെ അവന്‍റെ വീട്ടില്‍ നിന്നും വിളിച്ചിരുന്നു.അവന്‍ പറഞ്ഞിട്ടും അവരൊന്നും എങ്ങോട്ടും പോയില്ല. വിധി എന്നൊക്കെ പറഞ്ഞു ഫോണിലൂടെ കരഞ്ഞത്രേ.അവനാ ലോറിയില്‍ നിന്നും ആദ്യം ചാടിയിറങ്ങിയത് ലോഡ്ജില്‍ ആരെങ്കിലും ഉണ്ടോ എന്നറിയാന്‍."

ഇനി എന്തായാലും മുന്നോട്ട് തന്നെ.പക്ഷേ ബൈക്ക് വേണം.കാര്‍ യൂ റ്റേണ്‍ എടുത്തു .ലോഡ്ജിലേക്ക്.തിരിച്ച് എന്തായാലും തിരക്കില്ല.എല്ലാ കാറുകളും നിരന്നു കിടക്കുന്നു.ലോഡ്ജില്‍ ചെന്നു ബൈക്ക് എടുത്തു കൂടെ ഇത്തവണ ലാപ്ടോപ്പ് ബാഗ് മാത്രം..കാര്‍ ലോക്ക് പോലും ചെയ്യാതെ അവിടെ ഇട്ടു.

വീണ്ടും അതേ വഴി. പക്ഷേ ഇത്തവണ ഭാരത്മാത കോളേജ് വരെയേ പോകാന്‍ പറ്റിയുള്ളൂ.അവിടം വരെ ബ്ളോക്ക് ആയി.

"ചേട്ടാ ലെഫ്റ്റ് ഓടിക്ക് ഇതിലൂടെ കുസാറ്റ് പോകാം പിന്നെ അവിടെ നിന്നും ഹൈ വെയില്‍ കയറാം."

"ആ ശരിയാ. ഞാനിതിലെ പണ്ട് ബസില്‍ പോയിട്ടുണ്ട്."

അങ്ങനെ കുസാറ്റ് വഴി ഹൈവെയില്‍ എത്താറായപ്പോഴേക്കും കരച്ചിലുകള്‍ കേട്ടു തുടങ്ങി.ഒരു കാറു പോലും അനങ്ങുന്നില്ല.നട്ടപ്പറ ബ്ളോക്ക്. സ്ത്രീകളും കുട്ടികളും ഓടുന്നു.ഇടയിലൂടെ ബൈക്കുകള്‍ പോകുന്നുണ്ട്.ഞങ്ങളും ബൈക്കുകളുടെ പിന്നാലേ പോയി. എങ്ങിനെയോ ആലുവ പാലം വരെയെത്തി.അവിടെയാണെങ്കില്‍ പാലത്തില്‍ മുഴുവന്‍ കാറുകള്‍.ബൈക്കുകാര്‍ എല്ലാവരും ബൈക്ക് അവിടെയിട്ട് ഓടുന്നു.

"എടാ ഇനി എന്തു ചെയ്യും വണ്ടികള്‍ ഒന്നും പോകുന്നില്ല. "

"എന്തു ചെയ്യാനാ ചേട്ടാ ആലപ്പുഴ വഴിക്കു വിട്ടാല്‍ മതിയായിരുന്നു. രക്ഷപ്പെട്ടാല്‍ വീട്ടില്‍ എത്താമായിരുന്നു.ചേച്ചി അങ്ങോട്ടാ പോയത്."

അയ്യോ എന്‍റെ അനിയത്തിയും കൊച്ചിയില്‍ അല്ലേ താമസിക്കുന്നത്? അവളോ? ദൈവമേ ഇനി അപ്പന്‍റെ മുഖത്ത് എങ്ങിനെ നോക്കും ? വിളിച്ചു..അങ്ങേ തലക്കല്‍ റിങ്ങ് ചെയ്യുന്നുണ്ട്.ആദ്യത്തെ തവണ എടുത്തില്ല.വീണ്ടും കുറെ അടിച്ചപ്പോള്‍ എടുത്തു .എന്താ ? ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ പോലെ?

"നീ പോയില്ലേ? എവിഡ്യ?"

" ചേട്ടനെന്താ രാത്രിയില്? ഞാന്‍ രണ്ടു ഡ്യൂട്ടി ഒരുമിച്ച് എടുത്ത് വീട്ടീ വന്നതാ...ഇനി നാളെ നൈറ്റ് ഷിഫ്റ്റിന് കേറിയാ മതി"

"ഓകെ എന്നാ ശരി."

"അല്ലാ എന്താ രാത്രിയില് വിളിച്ച് എവിടെയാണ് ചോദിച്ചേ? മുല്ലപ്പെരിയാര്‍ പൊട്ടിയാ?"

" ഉം...ഞാന്‍ ഇപ്പോള്‍ ആലുവയിലാ ...വന്നോണ്ടിരിക്കാ..നീ അപ്പനോടൊന്നും പറയേണ്ടാ..."

"അയ്യോ ...എങ്ങിനാ വരുന്നേ...അതുപറഞ്ഞാ പറ്റില്ല ഞാന്‍ അപ്പനോടു പറയാന്‍ പുവ്വാ...അപ്പാ..."

"എടി വേണ്ടാഞാന്‍ വന്നോളാം...ഇപ്പോ പറയേണ്ടാ.."

കഴിഞ്ഞു ചാര്‍ജ്...ഇനി ഇതും കല്ലും സമം.പട്ടീനെ എറിയാം.

"ടാ നീ ആ വാതില് കണ്ടോ ...ദേ ആ മാരുതിയുടെ പുറകിലെ ചില്ലും പൊട്ടികിടക്കുന്നു..മതി...നീ ആ വാതില് പിടിച്ചേ...ഒരു വഴിയുണ്ട്..."

"എന്തു വഴി ?"

"ചരിച്ചു വച്ച് അതിലൂടെ ഓടിച്ചു കയറ്റാം.അപ്പുറത്ത് കിടക്കുന്ന കാറുകള്‍ക്കിടയില്‍ ഒരു ബൈക്കിനു പോകാനുള്ള സ്ഥലമുണ്ട്.നീ വന്നേ..."

ആരൊക്കെയോ പോയപ്പോലെ ഞങ്ങളും കാറിന് മുകളിലൂടെ ബൈക്ക് കടത്തി.

"എടെ ഇനിയും ഒരു പാലം കൂടിയുണ്ട്.അത് കടക്കാന്‍ പറ്റോ?"

" എന്‍റെ ചേട്ടാ നമ്മള്‍ ഇവിടം വരെ എത്തിയില്ലെ.ചേട്ടന്‍ എന്തായാലും വീട്ടില്‍ എത്തും."

"എടാ എനിക്കു വീട്ടില്‍ എത്തിയില്ലെങ്കിലും ചാലക്കുടിപ്പുഴ ഒന്നു കടന്നു കിട്ടിയാല്‍ മതിയായിരുന്നു.അത് കടന്നു ഒരു വെള്ളവും വരത്തില്ല.അങ്ങനെ വല്ല വെള്ളവും വന്നാല്‍ ഞങ്ങള്‍ കുടിച്ചു തീര്‍ക്കും."

 മനോജ് ചിരിച്ചോ എന്നൊരു സംശയം...എന്തായാലും അടുത്ത പാലം കുഴപ്പമില്ലാതെ കടന്നു .എന്നുവച്ചാല്‍ ആരൊക്കെയോ പാലത്തില്‍ കടക്കുന്ന ഭാഗത്തുള്ള കാറുകള്‍ക്ക് മുകളില്‍ വാതിലുകളും പലകകഷണങ്ങളും ഇട്ടിരിക്കുന്നു.അതിനുശേഷം കുറച്ചു ഗ്യാപ്പ് ഉള്ളതുകൊണ്ടു കഷ്ടിച്ച് ബൈക്കിനു പോകാം.ഇനി കുറച്ചു അധികം വീതിയുള്ള റോഡാണ്.വണ്ടികള്‍ റോഡില്‍ കിടക്കുന്നുണ്ടെങ്കിലും അത്യാവശ്യം ആളുകളെ തട്ടാതെ പോകാം.

അങ്ങനെ ഏകദേശം എയര്‍പോര്‍ട്ട് റോഡ് എത്താറായപ്പോള്‍ ബ്ളോക്ക് കൂടി കാറുകളുടെ ഇടയില്‍ എല്ലാം ബൈക്കുകള്‍ തിരുകി വച്ചപ്പോലെ. ബ്ളോക്ക് .മിക്കവാറും ബൈക്കുകളില്‍ ആളുകള്‍ ഇല്ല.അവിടെ ഇറങ്ങി.ഒരു രക്ഷയും ഇല്ല.ചേട്ടാ എന്തെങ്കിലും വിവരമുണ്ടോ അടുത്ത് ഇരിക്കുന്ന ഒരു ബൈക്കുകാരനോട് ചോദിച്ചു. അയാളുടെ മറുപടി കേട്ടതോടുകൂടി ഒരു തീരുമാനത്തിലെത്തി.ഇടുക്കിയും പൊട്ടിയത്രേ.പുഴക്ക് മുകളില്‍ വെള്ളം ഉയര്‍ന്നപ്പോള്‍ വെള്ളത്തിന്‍റെ ഒഴുക്കും മാറിയത്രേ.അത് ഒരു മണിക്കൂര്‍ മുന്‍പത്രെ വര്‍ത്തയാണ്. വെള്ളം പോകുന്നത് ആലപ്പുഴ ഭാഗത്തേക്ക് ആണത്രെ.

"എടാ ഞാന്‍ പോവുകാ ... ചേച്ചി വീട്ടിലോട്ട് ആലപ്പുഴക്കാ പോയത്.ഞാനും അങ്ങോട് തന്നെ പോവുകാ".

"എടാ മനോജെ നീ മണ്ടത്തരം പറയാതെ...അങ്ങോട്ട് ഇനി എങ്ങിനെ പോകാനാ..'

"അതൊന്നും എനിക്കറിയില്ല .ഞാന്‍ പോകുവാ.."

പിന്നെ ഒരു മറുപടിക്ക് അവന്‍ കാത്തു നിന്നില്ല.

"ചേട്ടാ മൊബൈല്‍ ഉണ്ടോ? എന്‍റെ ചാര്‍ജ് തീര്‍ന്ന് പോയി.ദേനാ വിളിച്ചു നോക്കൂ.കിട്ടിയാല്‍ കിട്ടി"

.ശരി.അപ്പന്‍റെ മൊബൈല്‍ നംബര്‍ വീട്ടിലെ ലാന്‍ഡ് ഫോണ്‍ വഴി കിട്ടിയതു ആയതുകൊണ്ട് നമ്പര്‍ഓര്‍മകിട്ടി. ഇല്ല കോള്‍ പോകുന്നില്ല.ലാന്‍ഡ് ഫോണിലേക്ക് വിളിക്കാം. അത് റിങ്ങ് ചെയ്യുന്നുണ്ട്.എടുത്തത് പെങ്ങളാണ്

"ചേട്ടാ എവിടെയെത്തി?"

"എടി നെടുമ്പാശ്ശേരി..ബ്ളോക്കാ ഇവിടെ ബൈക്ക് പോലും കടക്കുന്നില്ല.."

"ബൈക്ക് വിടുന്നില്ലേ ?അപ്പോ ചേട്ടന്‍ കാറിലല്ലേ വരുന്നത്?"

"എടാ നീ അവിടെനിന്നു ഓട്...ബൈക്ക് പോണെങ്കില്‍ പോട്ടെ."

അമ്മയാണ്...വീണ്ടും ഫോണ്‍ കട്ട്.

ഈ വെള്ളം ഒന്നു കണ്ടിട്ടു ഓടിയാല്‍ മതിയോ? അമ്മ അങ്ങിനെ പലതും പറയും...

"ചേട്ടാ ഇതെങ്ങിനാ നെടുമ്പാശ്ശേരിക്കു പോകുന്നഡയറക്ഷനില്‍ വണ്ടികള്‍ കിടക്കുന്നുണ്ടല്ലോ.പ്ലെയിനില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചതാണോ? "

"അതെയെന്ന് തോന്നുന്നു.പക്ഷേ പ്ലെയിനുകള്‍ ഓടിക്കാന്‍ അവിടെ ആരും ഇല്ല.എല്ലാവരും ഓടി.അങ്ങിന്യ ഇവിടെ ഇത്ര ബ്ളോക്ക് ആയത്."

അയ്യോ എന്തോ മൈക്ക് വച്ച് വിളിച്ചു പറയുന്നുണ്ടല്ലോ ദേ ആളുകള്‍ കാറുകളില്‍ നിന്നും ഇറങ്ങി ഓടിക്കൊണ്ട് വരുന്നു.എന്തോ പെട്ടെന്നു പറ്റിയല്ലോ...

"എന്താ ചേട്ടാ വിളിച്ചു പറയുന്നെ?"

 ഭൂതത്താന്‍ കെട്ടും പൊട്ടിയത്രേ പെട്ടെന്നു തന്നെ വെള്ളം ഇങ്ങ് എത്തും .എയര്‍പോര്‍ട്ടിന്‍റെ അടുത്തുകൂടെയാ പുഴ ഒഴുകുന്നത്.അതുകൊണ്ടു എത്രയും പെട്ടെന്നു അങ്കമാലി ടൌണിലെങ്കിലും എത്തണന്നാ പറേന്നെ..

"അയ്യോ ചേട്ടാ എന്നെ മറച്ചിടല്ലേ? പണ്ടാറകാലന്‍.."

 ഞാന്‍ വീണപ്പോഴേ ചവുട്ടിക്കയറി.ഓഹോ ഇനി നോക്കിയിട്ട് രക്ഷയില്ല.ഓടിയേക്കാം...ഈ ലാപ്ടോപ്പ് ബാഗ് ...ഇനി എന്തിനാ ലാപ്ടോപ്പ് ഇതും കളഞ്ഞേക്കാം...ഇനി ജീവന്‍ മാത്രം മതി.

ടിക്ക് ട്ടിക്ക് ടിക്ക്...

ചേട്ടാ ആ ആള്‍ട്ടോ കാറൊന്ന് മാറ്റിയിട്ടേ...ഓഫീസില്‍ പോകാറായി.

ഓഹോ സ്വപ്നമായിരുന്നോ...മൊബൈലില്‍ നോക്കി. ഇല്ല മൊബൈലില്‍ എസ്‌എം‌എസ് ഒന്നും വന്നിട്ടില്ല.

ഇന്ന് 2011 നവംബര്‍ 26. ഇത് പബ്ലിഷ് ആകുമ്പോഴേക്കും ഒന്നുകില്‍ ഇതില്‍ പറഞ്ഞപോലെ സംഭവിക്കാം അല്ലെങ്കില്‍ ഇതിലും ഭീകരമായ എന്തെങ്കിലും.എന്തായാലും അടുത്ത ആഴ്ചകളില്‍ പ്രതിഷേധം ഫേസ്ബുക്കില്‍ നിന്നും തെരുവുകളിലേക്ക് ഇറങ്ങും എന്നു വിചാരിക്കാം. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ഒരുനാള്‍ ഡാം പൊട്ടും അതില്‍ എല്ലാത്തിനും ചാകാം. സ്വന്തം പ്രശ്നങ്ങള്‍ പരിഹരിക്കാനറിയാത്ത ഒരു ജനതയായി...